എംഎം അബ്ദുള്‍ ഹയ്യ് ഹാജി


 


39. എംഎം അബ്ദുള്‍ ഹയ്യ് ഹാജി 



ടിവി അബ്ദുറഹിമാന്കുട്ടി

alfaponnani@gmail.com

9495095336

1925 ല്‍ കോക്കൂരിലെ മാനം കണ്ടത്ത്  തറവാട്ടില്‍ ജനനം. പിതാവ് മൊയ്തുണ്ണി ഹാജി മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് മെമ്പറും താലൂക്ക് ബോര്‍ഡ് മെമ്പറുമായിരുന്നു.


പിന്നീട് തെക്കന്‍ മലബാറില്‍ മുസ്ലിംലീഗിന്‍റെ ചരിത്രത്തോട് കൂട്ടിച്ചേര്‍ത്ത് വായിക്കാവുന്ന തറവാടായി മാറി മാനംകണ്ടം. പഴയ പൊന്നാനി താലൂക്കിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ പ്രമുഖ ആസ്ഥാനമെന്ന ഖ്യാതിയും ഈ തറവാടിന് സ്വന്തം. മുസ്ലിംലീഗിന്‍റെ സമുന്നത നേതാക്കളായ സത്താര്‍ സേട്ട്, കെ.എം. സീതിസാഹിബ്, പാണക്കാട് പൂക്കോയ തങ്ങള്‍, സി.എച്ച്. തുടങ്ങിയവരുടെ യാത്രയിലെ ഇടത്താവളമായിരുന്നു മാനം കണ്ടത്ത് തറവാട്. 

റോഡ്മാര്‍ഗ്ഗം സഞ്ചരിക്കുന്ന മുസ്ലിംലീഗ് നേതാക്കളെല്ലാം കോക്കൂരില്‍ തമ്പടിച്ചാണ് കാര്യങ്ങള്‍ വിലയിരുത്തുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തിരുന്നത്. അതു കൊണ്ടു തന്നെയാകണം. ഇന്ത്യന്‍ യൂണിയന്‍ മാനം കണ്ടത്ത് ലീഗ് എന്ന ഒരു പ്രയോഗം പിന്നീട് വ്യാപിച്ചതും.

പിതാവിന്‍റെ കാല്‍പ്പാടുകള്‍ പിന്‍തുടര്‍ന്ന് ഹയ്യ് ഹാജിയും ചെറുപ്പം മുതല്‍ തന്നെ സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ തിളക്കമാര്‍ന്ന സേവനങ്ങള്‍ കാഴ്ചവെച്ചു തുടങ്ങി. അവിഭക്ത പാലക്കാട് ജില്ലാ മുസ്ലിംലീഗിന്‍റെ വൈസ് പ്രസിഡണ്ട്, മലപ്പുറം ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി, സ്റ്റേറ്റ്  മുസ്ലിംലീഗ് സെക്രട്ടറി, പൊന്നാനി മഊനത്തുല്‍ ഇസ്ലാംസഭ പ്രസിഡണ്ട്, സര്‍ക്കാര്‍ കമ്മറ്റികളിലും ഇതര സാമൂഹിക സാംസ്ക്കാരിക മത സംഘടനകളിലും സ്തുത്യര്‍ഹമായ സ്ഥാനങ്ങള്‍ വഹിച്ചു.


ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടെങ്കിലും ചില പ്രത്യേക കാരണങ്ങളാല്‍ മത്സരരംഗത്ത് നിന്ന് പിന്‍മാറി. കോക്കൂര്‍ ഹൈസ്ക്കൂളിന് പ്രതിഫലം പറ്റാതെ സ്ഥലം വിട്ട് കൊടുത്ത് ദേശത്തിന് മാതൃകയായി. 


പാര്‍ലിമെന്‍ററി രാഷ്ട്രീയ വ്യാമോഹങ്ങള്‍ ഇല്ലാതെ അന്ത്യം വരെ പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചു.1987 മെയ് 23 ന് മരണം. ഹയ്യ് ഹാജിയുടെ പാത പിന്‍തുടര്‍ന്ന് ഏക മകനും മലപ്പുറം ജില്ല മുസ്ലിംലീഗിന്‍റെ സെക്രട്ടറിയുമായ അശറഫ് കോക്കൂര്‍ മത സാമൂഹിക സാംസ്ക്കാരിക വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നു.


8. കെ.എം. കുഞ്ഞിമുഹമ്മദാജി

 

വലിയപള്ളിയ്ക്ക് സമീപം കോയമുസ്ലിയാരകത്ത് 1923ല്‍ ജനനം. വ്യവസായ പ്രമുഖന്‍, സാമൂഹിക രാഷ്ട്രീയ നേതാവ് എന്നീ നിലകളില്‍ സമാനതകളേറെയില്ലാത്ത വ്യക്തിത്വത്തിന്‍റെ ഉടമ. പ്രവര്‍ത്തന മേഖലകള്‍ക്ക് ഒരസറ്റായി തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. വാക്കിനേക്കാള്‍ വലുതാണ് പ്രവൃത്തിയെന്ന് സ്വജീവിതം കൊണ്ടു തെളിയിച്ചു. 


എം. ഐ. സഭാ സെക്രട്ടറി, എം. ഇ. എസ്. കോളേജ് സെക്രട്ടറി, ഐ. യു. എം. എല്‍. താലൂക്ക് സെക്രട്ടറി തുടങ്ങിയ പല പദവികളും വഹിച്ചു. കോളേജിന്‍റെ സാമ്പത്തിക പരാധീനത പരിഹരിക്കാനും ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും എം. ഐ. അനാഥശാല നിര്‍മ്മാണത്തിലും അക്ഷീണം പരിശ്രമിച്ചു. അനാഥശാല നിര്‍മ്മാണാവസരത്തില്‍ ഒരു ജോലിക്കാരനനെപ്പോലെ അദ്ദേഹം ചെയ്തിരുന്ന സേവനം നേരില്‍കണ്ട ഏതാനും സഹൃദയരായ സന്ദര്‍ശകര്‍ തുടര്‍ന്ന് ഓരോ വര്‍ഷവും സ്ഥാപനത്തിന് സംഭാവനയായി അന്നത്തെ മൂല്യമനുസരിച്ച് മോശമല്ലാത്തൊരു തുക നല്‍കിവന്നു.


കഴിഞ്ഞ നൂറ്റാണ്ടില്‍ ഒരു ദേശം മുഴുവന്‍ മൂന്നുപതിറ്റാണ്ടിലധികം ഒരാളെ മുതലാളിയെന്ന് ആദരപൂര്‍വ്വം വിളിച്ചത് ആനബീഡി കുഞ്ഞിമുഹമ്മദാജിയെ മാത്രമാണ്. 


അവസാന നാളുകള്‍ പ്രവര്‍ത്തനരംഗത്ത് കര്‍മ്മനിരതനായിരുന്ന അവസരത്തിലാണ് അദ്ദേഹവുമായി കൂടുതല്‍ അടുക്കാന്‍ അവസരം ലഭിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പത്തെ ബുധനാഴ്ച രാത്രി അസുഖമായി കിടന്നിരുന്ന പൊന്നാനിയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെ അദ്ദേഹവും എ.വി. ഹംസയും ഞാനും സന്ദര്‍ശിച്ചിരുന്നു ആ നേതാവ് മരിച്ചതായി അന്ന് അര്‍ദ്ധരാത്രിക്കുശേഷം കുഞ്ഞിമുഹമ്മദ് ഹാജി സ്വപ്നം കണ്ടിരുന്ന വിവരം പിറ്റേ ദിവസം യാത്രമധ്യെ എന്നോട്  പറഞ്ഞിരുന്നു. തുടര്‍ന്നുള്ള ഞായറാഴ്ചയാണ് പൊന്നാനി എ.വി.ഹൈസ്ക്കൂള്‍ ഗ്രൗണ്ടില്‍ മോഹനകൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം രാജീവ്ഗാന്ധി എത്തിയത്. 


യു.ഡി.എഫ്. സംയുക്തമായി നേതൃത്വം നല്‍കുന്ന ഒരു തെരഞ്ഞെടുപ്പായതിനാല്‍ തന്‍റെ പാര്‍ട്ടിയായ മുസ്ലിംലീഗിന്‍റെ പതാകകള്‍ രാജീവ്ഗാന്ധിയുടെ സന്ദര്‍ശന ദിവസം വഴിയോരങ്ങളില്‍ കാണാത്തതിനാല്‍ അദ്ദേഹം അസ്വസ്ഥനായി. തുടര്‍ന്ന് ഒരു പീസ് പച്ചത്തുണിയും വണ്ടിപ്പേട്ടയില്‍നിന്ന് മുളയും വാങ്ങി പ്രവര്‍ത്തകډാരെക്കൊണ്ട് പതാകകള്‍ ഉണ്ടാക്കി തന്‍റെ നേതൃത്വത്തില്‍ കോടതിപ്പടി മുതല്‍ എ.വി. ഹൈസ്ക്കൂള്‍ വരെ റോഡിലെ എല്ലാ പോസ്റ്റുകളിലും കെട്ടിച്ചു. ഇതാണ് അദ്ദേഹത്തിന്‍റെ അവസാന രാഷ്ട്രീയ പ്രവര്‍ത്തനം.   അന്ന് ഉച്ചയ്ക്ക്ശേഷം രോഗശയ്യയിലായ അദ്ദേഹം 1987 മാര്‍ച്ച് 17 ചൊവ്വാഴ്ച നിര്യാതനായി.  സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്‍റെ അന്ത്യം വരെ അദ്ദേഹവുമായുള്ള ബന്ധം സുദൃഢമായിരുന്നു.