ശ്രീ കണ്ടകുറുമ്പകാവ് ഭഗവതി

 


ശ്രീ കണ്ടകുറുമ്പകാവ് ഭഗവതി


ടിവി അബ്ദുറഹിമാന്‍കുട്ടി

 9495095336

alfaponnani@gmail.com

പൊന്നാനി തിരൂര്‍ റോഡില്‍ ചമ്രവട്ടം ജംഗ്ഷനില്‍ ഒരു കിലോമീറ്റര്‍ വടക്ക് സ്ഥിതിചെയ്യുന്ന പ്രശസ്ത ക്ഷേത്രമാണ് കണ്ടകുറുമ്പക്കാവ് ഭഗവതി ക്ഷേത്രം. ഇവിടത്തെ നാട്ടുതാലപ്പൊലി പ്രസിദ്ധമാണ്. ഈ കാവിലമ്മയും ഭദ്രാം കുളങ്ങര ദേവിയും കാഞ്ഞിരമുക്ക് തോന്നികുറുമ്പ കാവിലമ്മയും കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ സഹോദരിമാരെന്നാണ് ഐതീഹ്യം. ഈ മൂന്ന് സഹോദരിമാരും കൂടി മീനമാസത്തിലെ ഭരണിനാളില്‍ കൊടുങ്ങല്ലൂര്‍ ഭഗവതിയെ ദര്‍ശിക്കാന്‍ പോകും. ഈ ദിവസം ഈ ക്ഷേത്രങ്ങളില്‍ പൂജ നടക്കാറില്ല.


നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തിരുമനശ്ശേരി കോട്ട വക ഭൂമിയില്‍ കാണപ്പെട്ട ദേവീ ചൈതന്യമാണ് കണ്ടകുറുമ്പക്കാവ് ക്ഷേത്രം. ഈ പ്രദേശത്ത് താമസിച്ചിരുന്ന കുറുമ്പ എന്ന ഹരിജന്‍ സ്ത്രീ പുല്ലരിയുമ്പോള്‍ അരിവാള്‍ തട്ടിയ കല്ലില്‍ രക്തം പൊടിഞ്ഞതായി കണ്ടു. കുറുമ്പ ഉടനെ അന്നത്തെ തിരുമനശ്ശേരി തമ്പുരാനെ വിവരം അറിയിച്ചു. പിന്നീട് കുറുമ്പ കണ്ട കല്ലിന് ദേവീ ചൈതന്യം ഉണ്ടെന്ന് പിന്നീട് പ്രശ്നവശാല്‍ തെളിഞ്ഞു. ദേവീ സാന്നിദ്ധ്യം അനുഭവപ്പെട്ട സ്ഥലത്ത്  തിരുമനശ്ശേരി നാടുവാഴി ക്ഷേത്രം പണിയുകയും വിധി പ്രകാരം ക്ഷേത്രത്തില്‍ ദേവീ പ്രതിഷ്ഠ നടത്തുകയും ചെയ്തു. കുറുമ്പ കണ്ട ദേവിയായതിനാല്‍ ക്ഷേത്രം കാലക്രമേണ കണ്ടകുറുമ്പക്കാവ് എന്നറിയപ്പെട്ടു.


ദേവീ സ്പര്‍ശനം നേരിട്ടറിഞ്ഞ നാട്ടുരാജാവായ തമ്പുരാന്‍ ഈഴുവത്തിരുത്തിയെ തട്ടകമാക്കി പത്ത് ദേശങ്ങളായി തിരിച്ച് കൂത്ത് ഉത്സവം നടത്താന്‍ അധികാരം നല്‍കി. തുടര്‍ന്നാണ് ഈശ്വരമംഗലം, ഈഴുവത്തിരുത്തി, നരിപ്പറമ്പ്, നെയ്തല്ലൂര്‍, പുഴമ്പ്രം, കോട്ടത്തറ, തെക്കുംപ്പുറം, പോത്തന്നൂര്‍, എരിക്കമണ്ണ, ചെറുവായ്ക്കര എന്നീ പത്തു ദേശങ്ങള്‍ മത്സരിച്ച് ഇപ്പോഴും കൂത്തും വെടിക്കെട്ടും നടത്തിവരുന്നത്. അന്യമായിക്കൊണ്ടിരിക്കുന്ന പ്രാചീന കലാരൂപമായ പാവക്കൂത്ത് നടന്നുവരുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്.

     

വര്‍ഷങ്ങള്‍ക്കു മുന്‍പ് നാടടക്കി നടപ്പുദീനം (കോളറ) പടര്‍ന്നുപിടിച്ചപ്പോള്‍ ജനം പരിഭ്രാന്തരായി. തുടര്‍ന്ന് ജനങ്ങള്‍ ഭഗവതിക്ക് ഏറ്റവും വലിയ വഴിപാടായ നാട്ടുഗുരുതി നടത്തിക്കൊള്ളാമെന്നേറ്റ് കൊടിമരത്തില്‍ കൂറ കയറ്റി. ഇതോടുകൂടി നടപ്പുദീനത്തിന്‍റെ ശക്തി കുറഞ്ഞു. ജനങ്ങള്‍ക്ക് ആശ്വാസം കിട്ടിയത്രേ. ആറുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഗുരുതി ദര്‍പ്പണം പ്രസിദ്ധമാണ്. ക്ഷേത്രത്തിന്‍റെ വടക്കേനടയില്‍ വെച്ചുള്ള സത്യം ചെയ്യലിന് കോടതി വിധികളെപ്പോലും മറികടക്കാനുള്ള ശേഷി ഉണ്ടെന്നാണ് വിശ്വാസം.


ദിവസേന നൂറുകണക്കിന് വിശ്വാസികള്‍ ഇവിടെ വന്ന് മുട്ടറുക്കല്‍ വഴിപാട് നടത്തി പോകാറുണ്ട്. കൂടാതെ ഇവിടത്തെ പ്രധാന വഴിപ്പാടായ ചുറ്റുവിളക്ക് കത്തിക്കല്‍ മാസങ്ങളോളം കാത്തിരുന്നാല്‍ മാത്രമേ ഭക്തര്‍ക്ക്  ചടങ്ങ് നടത്താന്‍ കഴിയാറുള്ളു. ഭഗവതിയുടെ പിറന്നാള്‍ ദിവസം മിഥുനമാസത്തിലെ പൂയം നക്ഷത്രത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രസാദ ഊട്ടും വിശേഷാല്‍പൂജകളും നടത്താറുണ്ട്. തുലാസംക്രമനാളില്‍ നടത്തുന്ന പറവയ്പ്പ പ്രസിദ്ധമാണ്. അന്നേ ദിവസം ഭഗവതിയുടെ സഹോദരി ഭദ്രാംകുളങ്ങര അമ്മയെ ദര്‍ശിക്കാന്‍ പോകുന്നതും പ്രധാനമാണ്. തൂലാസംക്രമനാളുകളില്‍ നൂറുകണക്കിന് ഭക്തര്‍ പറവയ്പ്പിനായി അരി, നെല്ല്, അവില്‍, മലര്‍, പുഷ്പം തുടങ്ങിയവ വഴിപാടായി സമര്‍പ്പിക്കുന്നു.


മകരത്തിലെ കൊയ്ത്തു കഴിഞ്ഞ് കിട്ടുന്ന പുന്നെല്ല് കുത്തിയ അരികൊണ്ട് മകരച്ചൊവ്വക്ക് ദേവിക്ക് പായസവും അപ്പവും അടയും പാകം ചെയ്യുന്ന പതിവുണ്ട്. ദീപാരാധനയ്ക്ക് മുമ്പായി വൈക്കോല്‍കൊണ്ട് കാളയുടെ കോലം കെട്ടി മുളന്തണ്ടിലേറ്റി ആടിത്തിമിര്‍പ്പിക്കുന്നു. തിരുമനശ്ശേരി കോട്ട വകയായി ഒരു കൂട്ടം കാളയെ വര്‍ഷവും ആടിത്തിമിര്‍പ്പിക്കാറുണ്ട്. 


കന്നുകാലികള്‍ക്ക് ദീനവും കര്‍ഷകര്‍ക്ക് വിളനാശവും വരാതിരിക്കാനാണ് കാളവേല നടത്തുന്നത്. പറവയ്പ്പും കാളവേലയും കാര്‍ഷിക ആഘോഷങ്ങളില്‍പ്പെടുന്നു. തിരുമനശ്ശേരി ടി.കെ. പരമേശ്വര രാജയാണ് ഊരാളന്‍.