34. അറക്കല്‍ രാജകുടുംബവും മുസ്‌ലിം വിദ്യാഭ്യാസവും

34. അറക്കല്‍ രാജകുടുംബവും മുസ്‌ലിം വിദ്യാഭ്യാസവും







ടിവി അബ്ദുറഹിമാന്‍കുട്ടി

                                                മുബൈല്‍ : 9495095336



    ക്രി. വ. 1545 മുതല്‍ 1819 വരെ കണ്ണൂരും ലക്ഷദ്വീപും ഭരിച്ചിരുന്ന അറക്കല്‍ സ്വരൂപത്തിന്‍റെ പ്രഥമ ഭരണാധികാരി സൈഫുദ്ദിന്‍ മുഹമ്മദാലിയാണ്. ആദ്യകാലം മുതല്‍ തന്നെ  മുസ്‌ലിം വൈജ്ഞാനിക-സാംസ്‌കാരിക മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. തലശ്ശേരിയിലെ കേയി കുടുംബത്തിന്‍റെ തൃത്വീയ കാര്‍ണവരായിരുന്ന മായിന്‍കുട്ടി കേയി വിവാഹം കഴിച്ചത് ഇവിടെ നിന്നാണ്. തുടര്‍ന്നദ്ദേഹം മായിന്‍കുട്ടി ഇളയ എന്ന അിറയപ്പെട്ടു. ഇദ്ദേഹമാണ് മലായാളക്കരയില്‍ ഖുര്‍ആന് അറബി-മലയാളത്തില്‍ ആദ്യമായി വിവര്‍ത്തനം തയാറാക്കിയത്. 

    തന്‍റെ സമ്പത്തിന്‍റെ വലിയൊരു ഭാഗം വിജ്ഞാന പ്രസരണത്തിനും അഗതി സംരക്ഷണത്തിനും വിനിയോഗിച്ചു. പലയിടത്തും മസ്ജിദുകളും വഴിയമ്പലങ്ങളും വിജ്ഞാന കേന്ദ്രങ്ങളും സ്ഥാപിച്ചു. ഹജ്ജ് യാത്രക്കിടയില്‍ മക്കത്തെത്തിയപ്പോള്‍ മലയാളികള്‍ക്ക് വേണ്ടത്ര താമസ സൗകര്യമില്ലാത്ത അക്കാലത്ത് കഅ്ബാലയത്തിന് സമീപം ഹാജിമാര്‍ക്കായി കേയി റുബാത്ത് എന്നൊരു ഹോസ്റ്റല്‍ പണിതു. കഅ്ബാ വിപുലീകരണ വേളയില്‍ പൊളിച്ച് നീക്കല്‍ അനിവാര്യമായ ഘട്ടത്തില്‍ പ്രസ്തുത കെട്ടിടം സര്‍ക്കാര്‍ എറ്റെടുത്തു. പ്രതിഫലമായി സഊദി ഗവര്‍ണ്‍മെന്‍റെ് ഖജനാവില്‍ സൂക്ഷിച്ച 14 ലക്ഷം റിയാലിന്‍റെ മൂല്യം ഇന്ന് അയ്യായിരം കോടി ഇന്ത്യന്‍ രൂപ വരുമെന്നാണ് ഔദ്യോഗിക കണക്ക്.

    അറക്കല്‍ സുല്‍ത്താന ഇമ്പിച്ചിബീവി സാഹിബയുടെ നിര്‍ലോഭ സഹായത്താല്‍ വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവ് എ. എന്‍. കോയകുഞ്ഞി സാഹിബ് 1911 ല്‍ സ്ഥാപിച്ച മഅ്ദനുല്‍ ഉലൂം അറബിക്ക് മദ്രസ്സ വടക്കെ മലബാറില്‍ മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത് പരിവര്‍ത്തനത്തിന്‍റെ നാന്ദി കുറിച്ചു.